2017, ഏപ്രിൽ 9, ഞായറാഴ്‌ച

ഉയിരാകെ പൂക്കുന്നുണ്ടാവും

മുണ്ടിന്റെ
കോന്തല പിടിച്ച്
വിയർപ്പുതുടച്ച്
ദോശക്കല്ലിൽ ശ്ശീ'ന്നൊരു
വട്ടംപരത്തി
നിവർന്നപ്പോഴാണ്
ഉറക്കെക്കരയാൻ
തുടങ്ങിയത്.

വാരിയെടുത്ത്
ഒക്കത്തിരുത്തീട്ട് 
നുണക്കുഴിവിരിയുന്നതും
നോക്കിനോക്കിയിരുന്ന്
കരിമണംവന്ന ദോശ
പാത്രത്തിലേക്ക്
നീക്കിവെച്ച്
താഴെനിർത്തിയതേയുള്ളു.

കണ്ണെടുക്കും മുമ്പേ...!

പറയാനൊണ്ടായിരുന്നു,
ഒരു നൂറുകൂട്ടം.


ചിമ്മിനിവെട്ടത്തിൽ
പൂവാലീടെ പേറ്റുനോവിന്
ഇന്നലേം ഉറങ്ങാതിരുന്നത്,

കാറ്റൊന്നു ചിരിച്ച നേരത്ത്
ഇളകിയാടിയ പെരയെ നോക്കി
അയ്യോന്ന് വേവലാതിപ്പെട്ടത്,


മഴ തുള്ളിയ നേരത്ത്
കനൽ കെട്ടുപോയല്ലോയെന്ന്
മേലെ നോക്കി പിറുപിറുത്തത്,

ഇനിയും പൂവിട്ടില്ലേന്നു കലമ്പി
റോസാച്ചെടിയുടെ തലയ്ക്ക്
ഒരു നുള്ളുകൊടുത്തത്

കാൽപ്പെട്ടി തുറന്നുവെച്ച്
മാനം കാണിക്കാതെ
ഒരു തൂവാല മുത്തിമണത്തത്

ഒറ്റയ്ക്കല്ലല്ലോ
നീയില്ലേ കൂടെയെന്ന്
കവിളു കാക്കുന്ന
മറുകിലമർത്തി
ഒരുമ്മ കൊടുക്കാൻ കൊതിച്ചതാണ്‌

നീയിപ്പോളെവിടെയൊക്കെയോ
പെയ്തു നിറയുന്നുണ്ടാവും ....!