2017, ജൂലൈ 19, ബുധനാഴ്‌ച

ഒരു നനഞ്ഞ
പകലിനെ 
ഉയിരാഴത്തിൽ-
നിന്ന് 
ചികഞ്ഞെടുത്ത്
കണ്ണിൽ പുഴകുത്തി
മുനകൂർപ്പിക്കുന്നിരുട്ട്.

നേർത്തൊരൊച്ച-
കൊണ്ടുപോലും
കിളിയുറക്കത്തെയു-
ണർത്താതെ
കണ്ണീർകൊണ്ടൊ
-രോർമ്മയെ
തേയ്ച്ചു മിനുക്കി 
തിരി തെറുക്കുന്നു
പാതിയടർന്ന ചന്ദ്രൻ.

കേട്ടിരിപ്പിനിടയിൽ 
മുറിഞ്ഞുപോയ കഥ
ഇരുട്ടിൽ പരതുന്നു 
നക്ഷത്രങ്ങൾ.

നിനക്കു മേലെ
ഒരാകാശമില്ലെന്ന്
ഒരിളം തൂവലടർത്തി
ഇലപ്പച്ചയിലെഴുതി,
കാറ്റിന്റെ 
വിരൽപിടിക്കുന്നു
ഇന്നലെ'യെന്ന കവിത.

ഋതുവേതെങ്കിലുമൊന്നിൽ
ഒരിലയനക്കമായെങ്കിലും
നീയെന്നെ,
അടയാളപ്പെടുത്തുക.