2017, ഓഗസ്റ്റ് 16, ബുധനാഴ്‌ച

പൂത്തിറങ്ങുന്ന 
ആകാശത്തോപ്പിന്റെ
അടിവാരത്ത് 
നമ്മളിന്നും 
ആദ്യമായ് 
കാണുന്നവരെപ്പോലെ  

ഇപ്പോൾ നമുക്കിടയിൽ 
കാറ്റിന്റെ നേർത്ത 
മൂളൽ മാത്രം 

മലർക്കെ തുറന്നിട്ട 
വിരിയിടാത്ത 
ജാലകപ്പടിയിൽ 
ഞാനും 
കടുംപച്ച വിരിക്കപ്പുറം 
നീയും

ചുരമിറങ്ങിവന്ന്
മുറ്റത്ത് തണൽവിരിച്ച്
ആദ്യമായ് കാപെററ
അത്തിമരമുറങ്ങിക്കഴിഞ്ഞു
തൊട്ടടുത്ത്
നിറഞ്ഞുനിന്നു ചിരിച്ച
ആററുവഞ്ഞിപ്പൂക്കൾക്കിപ്പോൾ
ഒരേ നിറമുള്ള കുപ്പായം

നമ്മളെയൊന്നായ്
ചേർത്തുപിടിക്കാൻ
ഒരു വരയെടുത്തു വിരിച്ച് 
വെയിൽ കുടഞ്ഞിട്ട്
നിറക്കൂട്ടൊരുക്കുകയാവും
ദൂരെയൊരു ചിത്രകൻ

കിനാവിന്
വിരിവെയ്ക്കാൻ
നീയൊരു താളമെടുക്ക്
നിലാച്ചേല ഞൊറിയിട്ടുടുക്കാൻ 
ഞാനൊരു രാഗമൊരുക്കട്ടെ .