2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

കിഴക്കേമൂല
നോക്കിനിന്ന്
പടിഞ്ഞാറ്റേയ്ക്ക്
മഴവില്ലെടുത്തൊരു
പാലം പണിത്
കാത്തുകാത്ത്
നടത്തമാണ്
പാട്ടുമുറിക്കാൻ
സൂത്രത്തിലെത്തുന്ന
വികൃതിക്കാറ്റിനെ
കൺപീലികൊണ്ട്
ചുഴറ്റിയോടിക്കലാണ്
ചിന്തയിലാകെ തുളുമ്പി
നീയണയുമ്പോൾ
മുത്തുകോരുന്നതിന്റെ
മാലകോർക്കുന്നതിന്റെ
വിചിത്ര രൂപകൽപന

നോവെത്തിയിട്ടും
നിന്നെക്കാണാതെ
പെറാനാവില്ലെന്ന്
കൂമ്പിയൊരു നിൽപ്പ്
ഉണക്കുപായ മടക്കിവെച്ച്
നീണ്ടു നിവർന്നൊരു കിടപ്പ്
ആകാശത്തേയ്ക്കൊരു
നോട്ടം ചവച്ചരച്ച്
അയവെട്ടു നിർത്തി
നീട്ടിയൊരു മുടികുടയൽ
കൂടെത്തേണ്ടതുണ്ട്
കൂട്ടിരിക്കാനെന്ന്
ചില്ലയൊഴിയുന്നൊരു കുറുകൽ
  
യാത്ര ചോദിക്കും വരെ  
ഞാൻ കേട്ടതേയില്ല
നാട്ടുവർത്തമാനത്തിന്റെ
കുത്തൊഴുക്കിൽ
ഒലിച്ചുപോയ നിന്റെ പാട്ട് 

നിലത്തുവീണുടഞ്ഞ മഴവില്ലിനെ
നിരതെറ്റാതടുക്കിയെടുത്ത് 
വീണ്ടും പണിഞ്ഞുവെയ്ക്കണം 
കുരുങ്ങാതെ നൂർത്തെടുക്കണം 
ചുണ്ടുകൾ കൂട്ടിത്തുന്നാനൊരു വാക്ക്.