2017, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

ഒരിളം കാറ്റിന്റെ
നിഴൽപറ്റിനിന്ന്
തട്ടിത്തൂവിപ്പോയ
നറുമണം
പാതിവിരിഞ്ഞ
പിച്ചകപ്പൂകൊണ്ട്
നുള്ളിയെടുത്ത്
നെറുകയിൽ തൊട്ടുവെച്ച്
മലയിറങ്ങി വരുന്ന
നാട്ടു വഴി

മഞ്ഞുതുള്ളികൾ
പൂത്തു നിൽക്കുന്ന
ശാഖയിൽ
ഇന്നലെ പതിഞ്ഞ
വിരൽനഖപ്പാടിന്റെ
മനം മയക്കുന്ന
വൈഡൂര്യത്തിളക്കം

മഴ മാഞ്ഞ ദിക്കിൽ
ചുവരു കാക്കുന്നു 
പൊഴിയുംവരെ
നിറമായിരിക്കുമെന്ന്
കിനാവ് പിഴിഞ്ഞെടുത്ത്
നിലാവ് നിറച്ചെഴുതിയ
ചുവന്ന തീട്ടൂരം

കേട്ടു മയങ്ങിയ
പഴംകഥയിലെ
പെരുംനുണകളെടുത്ത്
വരികളിൽ  ചാലിച്ച്
രാത്രിക്കു കണ്ണെഴുതി
ഉയിരേന്നു പാടിപ്പാടി
വെളുപ്പിക്കേണ്ടതുണ്ട്

ഒരു ശ്വാസകണം കൊണ്ട്
വറ്റാത്ത നിലമുഴുത്
ഒരു നുള്ളു കാഴ്ചയുടെ
വിത്തുപാകി
ഒരു നാളെയെ
മുളപ്പിച്ചെടുക്കാൻ
നീ മണ്ണാകണം
ജലമാകണം
എന്റെ വിരലു കാക്കുന്ന
വെളിച്ചമാകണം .