2017, സെപ്റ്റംബർ 3, ഞായറാഴ്‌ച

മലമേലെ നിക്കണ
പൂക്കാത്ത മരത്തില്
നീ മുത്തി ചോപ്പ് വിരിഞ്ഞെന്ന്
എന്നെയാകെ മൊട്ടിട്ട് പരക്കണ്
നറുനിലാപ്പൂമണമെന്ന് !

ഒരു മിന്നാമിന്നിവെട്ടത്താൽ
ഈരേഴുലകുമുണർത്തുമെന്ന്
ഒരു വേർപ്പിൻ കണമിറ്റി
മഴക്കൊട്ട നിറയ്ക്കുമെന്ന്
ഒരു കിളിന്തില നുള്ളി
പെരുംകാടൊന്നൊരുക്കുമെന്ന്
ഒരു കുഞ്ഞനുറുമാൽ നീട്ടി
നിലാത്തൊട്ടിൽ കെട്ടുമെന്ന്

ഒരു തുള്ളി മഷിയാലേ
കരകാണാക്കടൽ ചാരെ
കരകാണാക്കടൽ താണ്ടാൻ
കടലാസ്സിൻ ചെറുതോണി

വരിയൊടുവിൽ
ലിപിയറിയാത്തൊരെന്റെ
വിരൽ പിടിച്ച്
ഒരു കറുത്ത കുത്ത്
വഴിയൊടുവിൽ
'നിന്റെ മാത്രമെന്നെഴുതി
ഒരു തുല്യം ചാർത്ത്

നിറഞ്ഞുതൂവിയെന്നു ചിരിച്ച്
വിളമ്പിത്തരുന്നതിൽ നിറയെ
കല്ലുവെച്ച നുണകളാണെങ്കിലും
പ്രിയപ്പെട്ടവനേ ,
മനംമയക്കുന്നൊരു ചന്തമാണ്
നിന്റെ നുണക്കുഴിക്ക്...!