2018, മേയ് 16, ബുധനാഴ്‌ച

മടക്കിക്കൊടുക്കാൻ
മറ്റൊന്നുമില്ലെന്ന്
അടക്കിപ്പിടിച്ച്
ഓർമ്മകളുറങ്ങുന്ന
കുന്നിലേയ്ക്ക്
തിരിതെറുക്കാനിറങ്ങുന്നു
മഴയുടെ കൈയും പിടിച്ച്
മായാത്തൊരു വാക്ക്

ഉണരുമെന്നുറപ്പുണ്ട്
ഉയിരോളം നനഞ്ഞതാണ്
ഏതു പേരിട്ടു വിളിച്ചിട്ടും
മതിയാവുന്നില്ലെന്നറിഞ്ഞ്
തേടിയലഞ്ഞിരുന്നു
വരിയായ വരികളിലൊക്കെയും

ഒരു തൂവലിറുത്തെടുത്ത്
ഒരു സ്പർശം കൊണ്ടെന്റെ
മുറിവാകെയുണക്കുമെന്ന്
മുറിയാതെ പറഞ്ഞിരുന്നു

നിനച്ചിരിക്കാതെതന്നെ
വരുമെന്നോർത്ത്
വാലിട്ടു കണ്ണെഴുതാൻ
ഒരുക്കിവെച്ചിരുന്നു
കുന്നിക്കുരുവിന്റെ കറുപ്പും
വണ്ണാത്തിക്കിളിയുടെ തൂവലും

നിന്നെ തൊടാനായില്ലെങ്കിൽ
എനിക്കെന്തിനീ വിരലുകൾ
നിന്നെ നിറയ്ക്കാനായില്ലെങ്കിൽ
എനിക്കെന്തിനീ നെഞ്ചകം .