2018, മേയ് 23, ബുധനാഴ്‌ച

പാടിപ്പതിഞ്ഞത്


പുഴയോരത്ത്
മഴ പൂത്തിറങ്ങിയിരുന്ന
നിലാമുററമുള്ള പുര
കിളികൾക്കിരുന്ന്
പാട്ടുപഠിക്കാൻ
തണുപ്പ് വിരിച്ചിട്ട
ഇത്തിരിപ്പോന്നൊരിറയം

കടവിനെന്തൊരു
തണലായിരുന്നു
തണലിനെന്തൊരു
തണുപ്പായിരുന്നു
കരയാകെ മരമായിരുന്നു
മരമാകെ മണമായിരുന്നു 
പാട്ട് മുറിക്കാൻ
കുസൃതിക്കാറ്റ്
ഒളിഞ്ഞു നോക്കാൻ
പുലർമഞ്ഞുതുള്ളി

കാണുന്നില്ലേ

കടവിൽ മുങ്ങിമരിച്ച
നമ്മുടെ പുരയോരം

മുട്ടിവിളിച്ച്
മണ്ണിനെ തൊട്ട്
പേറ്റുനോവിറക്കിവെച്ച്
നടുവ് നിവർത്താൻ
മലയെങ്ങുപോയെന്ന്
കനത്തു കറുത്ത് മേഘങ്ങൾ

എവിടെ നമ്മുടെ കിളികൾ ?
നമ്മുടെ പാട്ടിനിരിക്കാനൊരു ചില്ല ...?