2018, മേയ് 9, ബുധനാഴ്‌ച

വരികൾക്കിടയിലിരുന്ന്
വിയർക്കുന്നുണ്ട് തൂവാല

വേനൽ കുടിച്ചു മുറിഞ്ഞ്
ഇളകുന്നുണ്ടൊരു പുഴ

പുഴ കാണാതെ
വരി കാണാതെ
മുഖം മറച്ചുപിടിക്കാൻ
ബാക്കിയാവുന്നത്
ഒരിലപ്പച്ചയുടെ നിഴൽ

കണ്ണീരിനും
വിയർപ്പിനും
ഒരേ രസമെന്ന്
വായിച്ചെടുക്കുന്നു വരി

നേർത്തുനേർത്ത്
മാഞ്ഞുപോകുന്നു
ഒടുവിൽ
തണലെന്നൊരു വാക്ക്

കാത്തുകാത്ത്
കനൽ കൂർപ്പിച്ച്
കനവെന്നെഴുതുന്നു
നോവിന്റെയോരത്ത്
ഒറ്റയ്ക്കിരുന്നൊരു
കിനാത്തുരുത്തുകാരി .