2018, ജൂൺ 5, ചൊവ്വാഴ്ച

നമ്മൾ
പെറുക്കിവെച്ച
വെളളാരംകല്ലുകൾ
പെററുപെരുകിയോയെന്ന്
നീ ചോദിച്ചതേയില്ല.

ദാഹിച്ചു വരുന്ന
കൊടും വെയിലിന്
വെളളം കൊടുക്കാൻ
നീയൊരു മൺപാത്രം
മെനഞ്ഞു തന്നില്ല

തുയിലുണർത്തിയ
കിളികൾക്ക്
കൊത്തിപ്പെറുക്കാൻ
പാട്ടുകൾ വിതറി
മുററത്തിരിക്കാൻ
കൂട്ടിന് വന്നതുമില്ല.

കാറ്റിന്
മുഖം തുടയ്ക്കാൻ
ഞാനെന്റെ സാരിത്തുമ്പ്
നീട്ടിയെറിഞ്ഞ നേരത്ത്
നീയെന്നെയൊന്ന്
പൊതിഞ്ഞുപിടിച്ചതുമില്ല.

കടവുപൂത്ത
ചില്ലയിൽ നിന്ന്
പുഴയ്ക്കൊരുങ്ങാൻ
ഞാനൊരു മാല കൊരുക്കട്ടെ.

കുടുക്കഴിക്ക്,

മുറിയാതെ പെയ്യാൻ
മഴ വരുന്നുണ്ട്,
പുരയ്ക്ക് മേലേ
നമുക്കൊരു കൂടൊരുക്കാം.

നമ്മൾ പണ്ടേയ്ക്കു പണ്ടേ
ഉടലറ്റുപോയവർ.