2018, ജൂൺ 16, ശനിയാഴ്‌ച

അടർന്നൊലിച്ചുപോയ
മണ്ണിന്റെ മാറിൽ
കിളിർത്തു നിൽക്കുന്നു
നീ തന്ന പൂവിന്റെ വിത്തുകൾ

മുറിഞ്ഞ ചില്ലകളിൽ
തങ്ങി നിൽപ്പുണ്ട്
ഞാൻ ചൂടിയ മഞ്ഞുതുളളികൾ

ഏതോ വളവിൽവെച്ചന്ന്
നമ്മൾ പകുത്ത കരൾ
ഇടറാതെ തുടിക്കുന്നുണ്ടിപ്പൊഴും

ഒരുരുൾപൊട്ടലിലും
ഒലിച്ച് , മാഞ്ഞുപോവില്ല
നീ പാടിയ പാട്ടിന്റെ ശീലുകൾ

പുരയിലെത്തണം
വഴിപാർത്തു നിൽക്കും
കാട്ടുമരക്കൊമ്പിൽ
ഇത്തിരിനേരമിരിക്കാൻ
ഇടമുറിയാത്ത മഴയിൽക്കുളിച്ച്
ചുരം കയറിവരുന്ന സന്ധ്യ

കാത്തുനിൽപ്പുണ്ടാവും
ഏറെ തണുത്തിട്ടെന്ന പോലെ
പറ്റിച്ചേർന്നുനിന്ന
വിടർന്ന കണ്ണുകളുള്ള പെൺകുട്ടി .