2019, മേയ് 4, ശനിയാഴ്‌ച

പകർത്തിയെഴുത്ത്

ഒരിക്കലും
പിരിയാനാവില്ലെന്ന്
ചേർത്തുപിടിച്ച്
ഒരു ശ്വാസത്തിൽ
ഒന്നായിരുന്നതിനെ
എത്ര വീറോടെയാണ്
ഒരു കൊടുംകാറ്റ്
പാഞ്ഞടുത്ത്
രണ്ടു ദേശങ്ങളായ്
പിഴുതെറിഞ്ഞത്.

ചുവന്നുപരന്നൊരു
പൊട്ടിനെ,
ഒരു തെളിഞ്ഞ
കൺമഷി വാലിനെ,
ഒരു വളകിലുക്കത്തിന്റെ
ഉടയാത്ത താളത്തെ,
കാണാക്കിനാക്കളുടെ 
ആമാടപ്പെട്ടിയെ,
വിരൽമൂർച്ചകൊണ്ട് 
കുത്തിയെടുത്ത്
കുടഞ്ഞെറിയാൻ
ഒരു മാത്ര,
ഒരേയൊരു മാത്ര.

ഒരിലപ്പച്ചകൊണ്ടും
കാടാകാനാവാതെ
ഒരു തുള്ളികൊണ്ടും
പുഴയാകാനാവാതെ
ഞാൻ,നീയെന്ന
രണ്ടു ബിന്ദുക്കളായ്
രണ്ടാകാശവരികളിലേയ്ക്ക്
കുടിയേറപ്പെടാൻ
തിരുത്തിയെഴുതപ്പെട്ടവർ
നമ്മൾ.
_________________________