2019, ജൂൺ 19, ബുധനാഴ്‌ച


വായന
            പ്രണയം
                           ജീവിതം
                                          മരണം.

ആർത്തിയോടെ വായിച്ച്
ആരുമറിയാതെ കുത്തിക്കുറിച്ച്
ഇതിനോളമാനന്ദമെന്തുണ്ടു വേറെയെന്ന
ലഹരിയിൽ സ്വയം മറന്നൊരു കാലം.

പ്രണയത്തെ നിർവചിക്കാൻ ഒരു
വായനയും തികയാതെ വന്ന
സന്ത്രാസങ്ങളുടെ അടുത്ത കാലം.

വായനയെ വിഴുങ്ങി ജീവിതം വീർത്തു-
വീർത്ത് വിരൂപമായ മറ്റൊരു കാലം.

തിരികെയെത്തുമ്പോഴേക്കും
ഏറെ പിന്നിലാക്കിക്കൊണ്ട്  
കുതിച്ചു പോയ വായനയുടെ വണ്ടി.
കൂടെയെത്താനതിലേറെ പണിപ്പെട്ട്
വലിഞ്ഞുമിഴഞ്ഞും താണ്ടിയ ദൂരം.
വായിക്കപ്പെടാൻ എന്നോ 
എപ്പൊഴോ തോന്നിയ അതിമോഹം.
ഉപേക്ഷിക്കപ്പെടാതിരിക്കാൻ
എന്നിലൊന്നും അവശേഷിക്കുന്നില്ല,
എന്ന സത്യം കോരിക്കുടിച്ചൊടുവിൽ
മരണം സ്വയം വരിച്ച നാലാം കാലം.

ഓരോ പുനർവായനയും
വച്ചുനീട്ടുന്നത് കുറെയേറെ
അടയാളവാക്യങ്ങളുടെ കൂർത്തചില്ലുകൾ.
____________________________________________