2019, ജൂൺ 21, വെള്ളിയാഴ്‌ച

നീയേ...

ഇന്നലെയും
ഉറങ്ങുംവരെ 
കൂടെയുണ്ടായിരുന്നു.

പറയാതിറങ്ങിപ്പോയതാണ്.

മോറിക്കമഴ്ത്തുന്ന
പാത്രങ്ങളുടെ അടുക്കിൽനിന്നോ,
ഊണുമേശയുടെ
അറ്റത്തുനിന്നോ
വിരസമായിത്തോന്നിയ
വായനയുടെ നടുമുറിയിൽനിന്നോ
ഒരിതൾ അടർന്നു വീഴുംപോലെ
ഒച്ചയുണ്ടാക്കാതെ.

എടീ'യെന്ന്
അമ്മേ'യെന്ന്
രണ്ടു പേരുകൾ ധാരാളം 
ഇസ്തിരിയിട്ടോ?
കിടക്കാറായോ?
ഇതിന്റെ മീനിങ്ങെന്താണ്?
ആ ലൈറ്റൊന്ന് ഓഫാക്കുവോ?
ഇത്യാദി ചോദ്യങ്ങൾക്ക്
ഉത്തരമായി വീടകം നിറയാൻ.

വ്യക്തവും
കൃത്യവുമായി
വഴി ചോദിച്ചു വരുന്ന    
വിലാസത്തിനു കൊടുക്കാൻ
ഒരു പേരു വേണമെന്നിരിക്കെ   
ഞാനെങ്ങനെയാണെന്നെ 
പറഞ്ഞു കേൾപ്പിക്കുക.

പിന്നാപ്പുറത്ത് 
പടർന്ന തേൻമാവിന്റെ
താഴേയ്ക്ക് ചാഞ്ഞ ചില്ല 
ഞാനെന്തേ പൂക്കുന്നില്ലെന്ന്
തൊട്ടുരുമ്മിക്കൊണ്ട്  
സങ്കടപ്പെടുന്നുണ്ട്.

പൂച്ചയെക്കണ്ടിട്ടാവും
കരിയിലക്കിളികൾ
കൂട്ടത്തോടെ ഒച്ചയിടുന്നു.

മുറ്റമടിച്ച്
വിയർപ്പും തുടച്ച്,
പോയവൾ പോട്ടേന്നൊരു 
നെടുവീർപ്പിനെയും കൂട്ടി
അകത്തേയ്ക്ക് കയറാൻ
കാലെടുത്തുവെച്ച നേരം.

അയയിൽക്കിടന്ന്
വെളുക്കുവോളം
മഞ്ഞുകൊണ്ടു നനഞ്ഞ 
തുണികൾക്കിടയിലൂടെ
വിറച്ചു തുള്ളുന്ന  
ഉടലൊതുക്കിപ്പിടിച്ച്
പൊട്ടിയ ചിരിപാതിയോടെ
ഒളികണ്ണിട്ട്  
ഞാനിവിടുണ്ടേന്ന് 
വേലിക്കൽ നിന്നതാ   
കടുംചുവപ്പ് രാശിക്കാരി..!
_________________________