2019, ജൂൺ 26, ബുധനാഴ്‌ച

വിലാപങ്ങൾക്കുമപ്പുറം

ഓരോ തുള്ളിയിലും
വേദനയുടെ കറുത്ത തന്മാത്ര.

മുറിഞ്ഞുവീണ മരവും
മുറിക്കപ്പെട്ട മുടിയും.

ചായപ്പെൻസിലുകളിൽനിന്ന്
പച്ച നഷ്ടമായ കുട്ടിയെപ്പോലെ
തേങ്ങിക്കരയുന്ന മണ്ണ്.

ആകാശത്തോളമുയർന്ന്
അശാന്തിയുടെ കനത്ത ദണ്ഡുകൾ.

മനുഷ്യൻ പഠിക്കാത്ത ഭാഷയിൽ
കരയുന്ന കിളികളുടെ ഒച്ച.

കാടകമൊഴിയുന്തോറും
നിറഞ്ഞുകവിയുന്ന വീടകങ്ങൾ.

ഒരു പ്രളയത്തിനുമിളക്കാനാവാത്ത
കൊടിയടയാളത്തിന്റെ നാലുകാലുകൾ.

ഉറവ വറ്റിയ കിണർ നോക്കിക്കിടന്ന്
ഉറക്കം വരാതെ കണ്ണു ചുവന്ന ഭൂമി.

നിസ്സഹായതയെന്നു വായിച്ച്
വരികളിൽ നിന്നിറങ്ങിപ്പോകുന്ന
വാക്കുകളുടെ പച്ച.

ഗർഭത്തിലിരുന്നു കാൽ കുടയുന്നു
എന്നോ പിറക്കാനിരിക്കുന്ന നക്ഷത്രം.
____________________________________