2019, ജൂലൈ 4, വ്യാഴാഴ്‌ച

നിലാവ് പൂക്കുമിടം

മലമുകളിൽ
ഞാൻ നട്ട ചെമ്പകം
അങ്ങോട്ടിങ്ങോട്ട്
വിരൽ കോർത്താണ്
ചോരുന്ന പുരയ്ക്കൊരു 
മേൽക്കൂര മെടഞ്ഞത്. 

കഥയില്ലാത്ത
രാത്രികളിലൊന്നിൽ
ഒരു നക്ഷത്രമിറങ്ങിവന്ന്
കൂടെന്നു മാത്രം വായിച്ച്
ഇട്ടേച്ചുപോയതാണ് 
ചായുന്ന ചില്ലയിൽ  
തിളങ്ങുന്ന കിനാമുട്ട.

വെളുക്കെ,
തൂമഞ്ഞുപോൽ
വെളുക്കെ
ഒരു കുല പൂവുമായ് 
ആർത്തു മദിച്ചതാണന്ന്      
പൂക്കാത്ത ചെമ്പകം.

വിടർത്തിപ്പിടിച്ചൊരെൻ  
മൂക്കിന്റെ തുമ്പത്ത്
പുള്ളിച്ചിറക്  
പതിച്ചതാണന്നൊരു 
നിലാപ്പൂമ്പാറ്റ.

വാനമെന്ന്
കടലെന്നിളകി 
മൂളിപ്പറന്നു പാടി
മേഘമഴിയുംപോലെ
തിര നീന്തിയടിക്കുംപോലെ
നിറനീല
കുടഞ്ഞതാണവനെന്റെ  
പുരയ്ക്കായ് 
നാലു ചുവര് വരി.

വരിയാകുന്നിടമെല്ലാം
കാടെന്ന്
കാടിറമ്പ് പെയ്തിറങ്ങുന്ന
മഴയെന്ന്
കാട്ടുവഴികളാകെ
കഥയെന്ന്
വട്ടമിട്ട് പറന്നതാണ്.

മഴവിൽപ്പൂവ്
കാറ്റുടലായൊരു
നാളിൻ തുഞ്ചത്താണ്
പൂമ്പാറ്റ വരിയായതും
ഞാനതിലടർന്നു വീണതും.
____________________________