2019, ജൂലൈ 20, ശനിയാഴ്‌ച

കനൽപ്പാട്

മേഘത്തുണ്ട്
പറന്നെത്തുമെന്ന
കിനാവിനെ
പകലിന്റെയോരോ
കരിമൊട്ടിലും
തൊട്ടുവെയ്ക്കുന്നു
കിളിയൊച്ച.
 
ചെറു കാറ്റിനെ
കുലുക്കിയിട്ട്
തോരാത്ത മുടിയിൽ
അങ്ങിങ്ങായി
വിടർത്തിവെയ്ക്കുന്നു
നിറയെ പൂത്ത മരം.

ഒരുച്ചവിശപ്പിനെ
മൺചട്ടിയിൽ
കോരിയെടുത്ത് 
ഒഴിഞ്ഞ ഉറിയിൽ
അടച്ചുവെയ്ക്കുന്നു
കാച്ചിക്കുറുക്കിയിട്ടും 
പണിതീരാത്ത
അടുക്കള.

ഒരു രാക്കിളിപ്പാട്ട്
രണ്ടറ്റവുമൊട്ടും
അടർന്നുപോകാതെ
നെഞ്ചിന്റെ വാരിയിൽ
കൊളുത്തിയിട്ട്
ജന്മദൂരത്തിലേയ്ക്ക് 
വഴി തെളിച്ച്
ഉറക്കം വരാതെ
നോക്കിയിരിക്കുന്നു 
പൂമൂഖത്തിണ്ണ.

രസമടർന്ന
കണ്ണാടിച്ചില്ലിൽ 
നിറമൊഴിഞ്ഞിട്ടും
ഇളകാതിരിക്കുന്ന
പൊട്ടിനു താഴെ 
ഒരു മായക്കണ്ണാടിയിലും
തെളിയാത്ത മുഖം.

ഞരമ്പിൻ മീതേ
കുത്തിവരച്ച്
കാറ്റിനിരുന്നാടാൻ 
ഊഞ്ഞാൽ കെട്ടുന്ന
വിരൽപ്പച്ച.

ആകാശത്തേയ്ക്ക് 
നനഞ്ഞ ചിറകു വിടർത്തി 
ഞാനെന്ന ഒറ്റമരം.
___________________