2019, ജൂലൈ 16, ചൊവ്വാഴ്ച

അപ്പൊഴും

കാറ്റെന്നു വായിച്ച്
പൊഴിഞ്ഞു വീഴുന്നൊരില.

കനവിൽ മുളച്ച വിത്തിന്റെ
പേരറിയാത്ത പൂവിൽ
പറ്റിപ്പിടിച്ചൊരു മഞ്ഞുതുള്ളി.

പാതിവെന്ത വാക്കായ്
ഉടഞ്ഞുവീണ വെയിൽനാമ്പ്.

വാക്കിന്റെ നോവിലിരമ്പുന്ന 
നീലിച്ച ഞരമ്പിന്റെ കടൽ.

ഏകാന്തപഥികയായ
ഒരു യാത്രികയുടെ
മുമ്പേ നടന്നുപോകുന്ന
വഴിയോടു മാത്രമായുള്ള 
അർത്ഥമില്ലാത്ത കല്പനകൾ.

ഓരോ രാത്രിയും
പകലിലേയ്ക്കു കൊഴിയാനുള്ള
വേഗമാണെന്ന ഉടമ്പടി.

മരിച്ചുകിടക്കേണ്ടിടം
കാടാണെന്നു പാടി
പറന്നു പോകുന്നൊരുവളോട്
ചിറകില്ലാത്തൊരുവളുടെ
ഒച്ചയില്ലാതെ പിടയുന്ന നോട്ടം.

കൊഴിഞ്ഞു വീഴുന്നു 
വരികളിരുന്ന മേൽക്കൂര.

എനിക്കായ്
പിറക്കാത്ത മേഘത്തോട്
പൊഴിയാൻ പറയുന്നതെങ്ങനെ.
_________________________________