2019, ജൂലൈ 18, വ്യാഴാഴ്‌ച

ആഴങ്ങളിലേയ്ക്കു വേരറ്റുപോകുന്നവർ

ചിന്തേര്
കൊത്തിമിനുക്കി
കൈകാൽ
വരഞ്ഞിട്ടതിൽപ്പിന്നെ
തൊടിയെന്നതൊരു
കിനാവ്.

കൈകളെത്രയോ
പുണർന്നതാണാകാശത്തെ,
കാറ്റിനെ.

എന്നെങ്കിലും
തുറക്കപ്പെട്ടേക്കാവുന്ന
വാതിൽപ്പഴുതിലൂടെ
നിന്നെ കാണാനാവുമെന്ന
വിദൂരമായൊരു പ്രത്യാശ.

നീയിപ്പോളടർന്നുവീഴാൻ  
വിതുമ്പി നിൽക്കുന്ന
കെട്ടുകല്ലുകളാൽ  
തളയ്ക്കപ്പെട്ടവൾ,
ഒരു പദചലനംകൊണ്ട് 
ഉൾവലിയാൻ
തിടുക്കപ്പെടുന്നതുപോലെ
അല്ലെങ്കിൽ
വായ് മൂടിക്കെട്ടി
യന്ത്രത്തിന്റെ മുരൾച്ചയിൽ
നെഞ്ചകം പിടയുന്നവൾ.

നിന്റെയുള്ളിൽ
ചെറിയൊരു കാടുണ്ടാവും
നിറഞ്ഞു നിൽക്കുന്ന 
നിശബ്ദതയും.

ഒരൊറ്റയാഴം വിളമ്പി
എത്ര വീടൂട്ടിയവൾ.

ഉലഞ്ഞുവീഴുന്ന
മുടിക്കെട്ടനങ്ങുന്നതും
കൈകളുയർത്തി
വാരിക്കെട്ടിവെയ്ക്കുന്നതും
കണ്ണാടിയേക്കാൾ
തെളിമയോടെ
കളങ്കലേശമില്ലാതെ
കാട്ടിക്കൊടുത്തതിന്റെ
നിശ്ചലചിത്രം പോലെ
അകമേ അടയാളപ്പെട്ട്.

ഉറങ്ങാതെ മുലയൂട്ടി
നീ നിലാവിനെ നിറച്ചവൾ.

ഒരില കൊണ്ടോ
ഒരു നിഴൽകൊണ്ടോ
നിന്നെ തൊടാനാവില്ലെന്ന്
മിനുക്കിയെടുത്ത കാൽ
ചലനമില്ലാതെ തേങ്ങുന്നുണ്ട്.

നീയെത്രയോ
വേരുകളുടെ മരണമൊഴികളെ 
ആഴംകൊണ്ടളന്നവൾ..!
____________________________