2023, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

തിണ്ണയിലൊറ്റക്കിരുന്ന് 
ഒരു പകൽക്കിനാവിന്റെ
മുടിയുടക്കറുക്കുന്നതിനിടെ 
മുങ്ങാങ്കുഴിക്ക് പോയൊരോർമ്മയെ
കുരുക്കഴിച്ചെടുക്കുന്നു   
അരിച്ചരിച്ചിറങ്ങുന്ന വെയില്.

ഇല്ലാത്ത പേനിനെ തപ്പിയെടുക്കാൻ
പരതിനടക്കുന്നതിനിടെ  
ആകാശത്തിന്റെയൊരു വാൽക്കഷണം മുറിച്ചെടുത്ത്
അതിൽ മഴവില്ലും പതിച്ചുവെച്ച് 
കരിപുരണ്ട വിരലുകൾ 
കൂട്ടിപിടിച്ചതിൽ ചുണ്ടമർത്തുന്നു തോരാതെ.

കടലു പോലെ നീലിച്ച കണ്ണിൽ
പുഴയൊഴുക്കിവിട്ട് മാഞ്ഞിട്ടും 
തോരാതെ നുരയുന്ന ഉന്മാദത്തിന്റെ 
തിര.

മൂക്കിൻ തുഞ്ചത്തു തട്ടിത്തെറിച്ച്  
തിളച്ചയെണ്ണയിലെ കടുകുമണി
തിളവരാതെ പിണങ്ങിക്കിടക്കുന്ന
തെറ്റായളന്നിട്ട കുത്തരി
പാതി ചിരകിക്കളഞ്ഞ തേങ്ങാമുറി
കറിക്കഷണങ്ങളിലേയ്ക്കെ-
ത്തിനോക്കുന്ന മുറിഞ്ഞ വിരല്....

തിടുക്കത്തിലൊരു വട്ടംകൂട്ടൽ.
എന്നിട്ടും 
ഉപ്പും മുളകും പുളിയും പാകമെന്നും
ഇന്നലത്തെക്കാളേറെ രുചിയാണെന്നും
ഉണ്ടു നിറയുന്ന വിശപ്പ്.

കടലിനുമതേ രുചി 
ഇന്നലെ കുറുക്കിയതു പോലെ.!