2015, നവംബർ 23, തിങ്കളാഴ്‌ച

' മഞ്ഞക്കാണി '

അനാഥത്വത്തിന്റെ 
പര്യായം തിരഞ്ഞാണ്
നടക്കാനിറങ്ങിയത് .

കടലിലേയ്ക്ക് നടന്നുപോയ
അമ്മയുടെ ചിരിയിപ്പോഴും
നന്നേ ചെറുപ്പം .

'നിരാസ'ത്തിൽ
കൂർത്ത മുള്ള്.

മഴയുടെ പര്യായങ്ങളിൽ
പ്രണയത്തെ കാണാതെ
മഴനനഞ്ഞ പ്രണയത്തെ
കടക്കണ്ണാലുഴിഞ്ഞ്
നിനക്കെന്തിനൊരു പര്യായമെന്ന്
തുടുത്ത ചുണ്ട് വീണ്ടും ചുവപ്പിച്ച്
'മ 'യിലേയ്ക്ക് വീണ്ടും .
എന്തോരം നല്ല വാക്കുകളെന്ന്
ഒന്നൊന്നായെടുത്ത് 
വേഗത കുറച്ചു .

പണ്ടുപണ്ട് ,
വെള്ളിവീണ മുടികൾക്ക്
പകരംകിട്ടിയ
സ്നേഹംപുരണ്ട 
ചെമ്പ് നാണയത്തുട്ടുകൾ
ഒരു വാക്കിന്റെ നെറുകയിൽ
തിളങ്ങി നിൽക്കുന്നു ..!
'എന്തെങ്കിലും പ്രത്യേക ജോലിക്ക്
പിതാവ് നല്കുന്ന സമ്മാനം 'എന്നതിന്
ഒരൊറ്റ വാക്ക്,
ഇന്നലെവരെ കാണാതെപോയത് .

വാക്കുകൊണ്ടൊരോർമ്മയെ
വീണ്ടും പുതുക്കിപ്പണിത്
തലക്കെട്ടിൽ
ആ വാക്കെഴുതിവെച്ച്
കുടിലിനുള്ളിൽ
ഞാൻ വീണ്ടും സനാഥയാകുന്നു .