2017, ജനുവരി 19, വ്യാഴാഴ്‌ച

കാലസൂത്രം


വഴി ചോദിക്കാൻ
ഒരു ചൂണ്ടുവിരൽ
തിരയേണ്ടതില്ല.

എതിരെ
ഒരൊച്ചയ്ക്ക്
കാതോർക്കേണ്ടതുമില്ല.

കൊലചെയ്യപ്പെട്ട
പുഴയുടെ കണ്ണീർ
അകാലത്തിൽ മരിച്ച
ഇലകളായ്
പൊഴിക്കുന്നുണ്ട്
ചില്ലകൾ.

തെളിയാൻ  
ഒരു വിളക്കും 
പടികടന്നെത്താതെ,

നനയാൻ 
ഒരു വാനവും
മഴവില്ലു വരയ്ക്കാതെ,

ചുട്ടുപൊള്ളിക്കുമിടം.

കിളിപ്പാട്ടിനു താളമിടാതെ
ഒരു ചില്ലയും
തളിർക്കില്ലെന്ന്,

കാറ്റിഴഞ്ഞു പോയ
വഴിയിലൊരു ചൂണ്ടുപലക.

വക്കുടഞ്ഞ പാത്രത്തിൽ
കവിതയെന്ന വറ്റു കാണാതെ,

കൂട്ടംതെറ്റി പിരിഞ്ഞുപോകുന്നു
പൊരുളഴിഞ്ഞ വാക്കുകൾ.