2017 ജനുവരി 4, ബുധനാഴ്‌ച

അഹത


വാതിൽപ്പടിവരെ 
മുടങ്ങാതെ വന്നുപോയിരുന്നു

പറന്നുപോയ കിളിയെ,കാറ്റിനെ
'ഇത്തിരിനേരമെന്ന് തിരികെ വിളിച്ച്
കിന്നാരം പറഞ്ഞിരിക്കുന്നത്
അവരെ വയറുനിറയെ
അരിമണികളും പിച്ചകമണവുമൂട്ടുന്നത്
മഴയില്ലാമാനം നോക്കി കറുക്കുന്നത്
പുകയൂതിയൂതി
വേവുപാകം നോക്കി
വിയർപ്പാറ്റി നിന്ന്
അടുപ്പിന് കഞ്ഞിവിളമ്പിക്കൊടുക്കുന്നത്
ഒരിലപ്പച്ചകൊണ്ട് കാട് വരയ്ക്കുന്നത്
ഇന്നലെയും കണ്ടിരുന്നു

ചുവരൊരു ചിത്രം തൂക്കിയത്
ആണികൾ ഹൃദയഭിത്തി തുളച്ചത്
നിലയ്ക്കാത്തൊഴുകിയ രക്തത്തിൽ
എങ്ങോട്ടെന്നില്ലാതെയൊഴുകിപ്പോയത് 
ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞത്
ഇക്കണ്ട ദിനങ്ങളെയാകെ കരയിച്ചത്

നിന്നെ മുട്ടിവിളിക്കാൻ നിൽക്കാതെ
വാക്കിനു മുമ്പേ നടന്നതാണ്

വട്ടമൊന്നു മിനുക്കി
നിവർന്നു നോക്കുന്നേരം  
അവനിരിക്കുന്ന കണ്ണും 
അവനുമ്മവെച്ച്  ചുവന്ന കവിളും
വിരലോടിച്ചു കറുപ്പിച്ച തലമുടിയിഴകളും
നന്നായി തെളിഞ്ഞു കാണുന്നുണ്ട്
വാൽക്കണ്ണാടി അടച്ചുവെയ്ക്കെ
ആരോ പറയുന്നതുപോലെ
നിന്റെയീ ചൂണ്ടുവിരലിനറ്റത്തിരുന്നാണ്
ഭൂമി സൂര്യനെ പകലന്തിയോളം വരയ്ക്കുന്നത് '..!