2017, ജനുവരി 2, തിങ്കളാഴ്‌ച

നിലാചിത്രക

പട്ടം പറത്തുന്ന
പെൺകുട്ടീ ,

പൂക്കാത്ത മരത്തിന്
നീയാ പറക്കൽ
ചിരിയായ് കൊടുക്കുക

വരൂ
ഒരു ചില്ല താഴ്ത്തി
നമുക്ക് കാടുണ്ടാക്കിക്കളിക്കാം

മണ്ണ് ശ്വസിക്കുമിടങ്ങളിൽ
കണ്ണ് തെളിയിച്ച്
പതിയേ നടക്കാം

കൊഴിയുന്ന ഇലകളെ
ചൊരിയുന്ന മഴയെന്നു തൊട്ട്
കാടെന്നു നനയാം

ചിന്നംവിളിക്കുന്നൊരൊറ്റയാനെ 
മാനായ്  മെരുക്കി 
കാട്ടുവഴി തെളിക്കാം

പേരിനായുഴറുന്നവരെ
നാമെന്നേയറിയുന്നവരെന്ന്
പേരുചൊല്ലി വിളിക്കാം

ചില്ലമേലാടുന്ന കാറ്റിനെ
സംഗീതമെന്നുഴിഞ്ഞ്
മുറിയാതഴിച്ച്  കേൾക്കാം

കൈകാൽ കുടഞ്ഞ്
കാട്ടാറിളക്കുന്ന കുഞ്ഞിനെ
നിലാവേ'യെന്ന്‌ വാരിയെടുക്കാം 

മൂളുന്ന മൂങ്ങയോട്‌
മരപ്പൊത്ത് കാക്കുന്ന
ഒരു തരിവെട്ടം കടം വാങ്ങാം

ചൂട്ട്  കത്തിച്ചു പിടിക്ക്
കാറ്റിന്റെ ഒക്കത്തേറി
കിഴക്കു നോക്കി പറക്കാം

നോക്ക്
പട്ടമിരുന്ന ചില്ല നിറയെ
ആരോ പൂമൊട്ടുകൾ വരച്ചിരിക്കുന്നു ..!