2017, ജനുവരി 23, തിങ്കളാഴ്‌ച



'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'


ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിലെ വീരനായിക
ഡോ . രജനി തിരണഗാമയ്ക്ക് സമർപ്പിച്ചുകൊണ്ട്
'No more tears sister ' എന്നെഴുതിവെച്ച്
ശ്രീ .ടി .ഡി .രാമകൃഷ്ണൻ നമ്മെ കൊണ്ടുപോകുന്നു
തന്റെ 'സുഗന്ധി എന്ന  ആണ്ടാൾ ദേവനായകി'യിലേക്ക് .

കഥ തുടങ്ങുംമുൻപ് അദ്ദേഹം പറയുന്നു ,
'' തിരുവനന്തപുരത്തുനിന്നു കാസറഗോഡേക്കുള്ളതിന്റെ
പകുതി ദൂരമേ ജാഫ്‌നയിലേക്കുള്ളൂ.ഭാഷ ,സംസ്കാരം ,
വിദ്യാഭ്യാസം ആഹാരരീതി എന്നിവയിലെല്ലാം തമിഴരെക്കാൾ
നമുക്ക് അടുപ്പം ശ്രീലങ്കക്കാരോടാണ് .ഗൾഫ് എന്ന സ്വപ്നലോകം
തുറക്കുന്നതിനു മുമ്പ് മലയാളികളുടെ അഭയകേന്ദ്രമായിരുന്നു
ഈ കൊച്ചുരാജ്യം .എന്നിട്ടും മലയാളികളെ ,ശ്രീലങ്കയിൽ
കാൽനൂറ്റാണ്ടോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധവും കൂട്ടക്കൊലയും
തീരെ ബാധിച്ചില്ല .കാരണം നമുക്കിടയിലൊരു കടലുണ്ട്........)

ശരിയാണ് ..........നാമിങ്ങനെയാണ്

ഈ പുസ്തകത്തെ
സാമൂഹ്യപ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന്റെ
'ഇടപെടൽ' എന്ന് വായിക്കാം

ഒരു രാജ്യത്തിന്റെ മുറിവിലേയ്ക്ക്....... ഒരു മിത്തിനെ
ആധാരമാക്കി എത്ര വിദഗ്ധമായി, ഭംഗിയായി ഒരു കഥ
രൂപപ്പെടുത്തിയിരിക്കുന്നു .
ഇതിലെ സ്ത്രീ കഥാപാത്രങ്ങൾക്കൊക്കെ കരുത്ത് .ബുദ്ധിയും
ശരീരവും കൊണ്ട് കീഴടക്കുന്നവർ .

''....മഹീന്ദന്റെ വാൾ അവളുടെ രണ്ടു മുലകളും അരിഞ്ഞുവീഴ്ത്തി .
..................രണ്ടായി മുറിച്ച വലിയ മാതളപ്പഴംപോലെ ചോരയിൽ
കുളിച്ച് ചുവന്നുതുടുത്ത അവളുടെ മുലകൾ മണ്ഡപത്തിന്റെ
നടുവിൽ കിടന്നു ..............മഹീന്ദൻ വീണ്ടും വാളുയർത്തിയപ്പോഴേക്കും
അദൃശ്യനായ ആരോ അയാളുടെ കൈ കടന്നുപിടിച്ചു ...അമാനുഷികമായ
എന്തോ ശക്തി കൈവന്ന ദേവനായകി പെട്ടെന്ന് ആകാശത്തോളം വളർന്നു .
ഒരു കാൽ സിഗിരിയയിലും മറ്റേ കാൽ ശ്രീപാദമലയിലുംവെച്ച് അവൾ
ആകാശത്തിലൂടെ നടന്നുപോയി .അവളുടെ രണ്ടു മുലകളും പ്രകാശിക്കുന്ന
ചുവന്ന നക്ഷത്രങ്ങളായി അവളോടൊപ്പം ആകാശത്തിലേക്കു പറന്നു ..."
അതേ സമയത്തുതന്നെ ചോളപ്പട സിംഹശൈലം വളയുന്നു ....
സ്ഫോടനങ്ങളുടെ പരമ്പര ....മഹീന്ദൻ ബന്ധനസ്ഥനാക്കപ്പെടുന്നു .
             
ആണ്ടാൾ ദേവനായകി യുഗങ്ങൾ തോറും നായകിമാരായി വീണ്ടും
വന്നു പോകുന്നു .

പീറ്റർ ദേവാനന്ദം തേടിനടന്ന സുഗന്ധി പ്രസിഡണ്ടിനെ വധിക്കാനായി
സാർക് സമ്മേളനവേദിയിലേക്ക് ( 2007 ) രണ്ടുകൈകളും വെട്ടിമാറ്റപ്പെട്ടവ- ളായി, വെടിമരുന്നു നിറച്ച വണ്ടി ഒറ്റയ്ക്ക് ഓടിച്ചു വരുന്നതും
പിടിക്കപ്പെടുന്നതും അവൾ കാർ നിർത്തി ഇറങ്ങുന്നതും സ്‌ഫോടനത്തിൽ
തീയാളിക്കത്തുമ്പോൾ ആകാശത്തേക്ക് പറന്നുയരുന്നതും വിസ്മയിപ്പിക്കുന്ന
കാഴ്ചകളായി നമ്മിലൂടെ കടന്നു പോകുന്നു .

'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'വായിക്കുന്ന ഏതൊരു പെണ്ണും
ഒരു തവണയെങ്കിലും സ്വയം ദേവനായകിയെന്നു പ്രഖ്യാപിക്കാൻ
കൊതിക്കും .അടുത്ത ജന്മത്തിൽ ദേവനായകിയാകാൻ ആഗ്രഹിക്കും .
ബുദ്ധിയും സൗന്ദര്യവും ജ്ഞാനവും കൊണ്ട് അവളാകാൻ,അവളായി
ജയിക്കാൻ .

പുസ്തകം മടക്കിവെയ്ക്കും മുമ്പ്
ഞാൻ ഒരിക്കൽക്കൂടി വായിക്കുന്നു

 ''കനവ് തുലൈന്തവൾ നാൻ
 കവിതൈ മറന്തവൾ നാൻ
 കാതൽ കരിന്തവൾ നാൻ
 കർപ്പ് മുറിന്തവൾ നാൻ ''

.