2018, നവംബർ 1, വ്യാഴാഴ്‌ച

ക(ത)ഥയില്ലായ്മയുടെ 9 സംവത്സരങ്ങൾ

കിനാവുതീണ്ടി തീപ്പെട്ടവൾ.

സന്തോഷങ്ങളുടെ,സങ്കടങ്ങളുടെ
കൂട്ടിരുപ്പുകാരി.

എന്നും 'ക(ത)ഥയില്ലാത്തവൾ'.

ഒറ്റയ്ക്ക് പിറന്നാളുണ്ടുനിറഞ്ഞവൾ.

നിറഞ്ഞുകവിയുമൊരു വാക്ക്,
മതിയിവൾക്കൊരിരുൾ രാകിമിനുക്കി
കനൽവെട്ടമായ് തുളുമ്പാൻ.

ആരും വരാനില്ലാത്തിടത്ത്
ആരോ വരുന്നുണ്ടാവുമെന്നൊരു
കിനാവിനെ ഉയിരാഴംകൊണ്ടളന്നെടുത്ത്   കടലോളം കനിവെന്ന് പേരിട്ട് നിലാവ് കൊറിച്ച് തിരയെണ്ണുന്നവൾ.

വാക്കേ,

നീയെന്നെ പൊതിഞ്ഞെടുക്കാൻ
മറന്നുപോകുമിടങ്ങളിലാണ്
ഞാനെന്നെയൊരു മുറിവായ് വരയ്ക്കുക.

നീയെന്നെ ചേർത്തുപിടിക്കാൻ
തിരയായ് നുരയുമിടങ്ങളിലാണ്
ഞാനെന്നെയൊരു കടലായ് കുറിക്കുക.

ഈ പുഴയും നക്ഷത്രങ്ങളും
മരിക്കാതിരുന്നെങ്കിൽ .......!

____________________________