2018, നവംബർ 16, വെള്ളിയാഴ്‌ച

കിഴക്കേ
പായും റെയിലിൽ
മുമ്പേയോടുന്ന
വഴിയും നോക്കി
മഞ്ഞുകമ്പളം
പുതച്ചിരിക്കുന്നവളേ,

നിശ്വാസത്തിന്റെ
കാൻവാസിൽ
ഞാനൊരു
രാഗം ചാലിച്ചാണ്
നിന്നെ വരയ്ക്കുക.

നീ തിളങ്ങുന്ന
ഒറ്റക്കൽ വെളിച്ചം
നിറവോടെ
ഒരു പ്രാർത്ഥനയായ് 
ഞാനെന്റെ 
ചൂട്ടുകറ്റയിലേയ്ക്ക്
പകർന്നെടുക്കും.

നിന്റെ വളയൊച്ച
ഉടയാതഴിച്ചെടുത്ത്
അണിയാത്ത 
കൈത്തണ്ടയൊരുക്കി
ഞാനൊരുത്സവം
കാണാനിറങ്ങും.

പാതിയുടൽ
തുന്നിച്ചേർത്ത്
നീയാകും ശലഭത്തെ
പറത്തിവിട്ട്
ഞാനൊരാകാശം
തുറന്നുപിടിക്കും.

നീ പൂത്തിറങ്ങുന്ന
നിറങ്ങൾ കൊണ്ട്
ഞാനൊരു മഴവില്ലിന്റെ
ഉടൽ കടഞ്ഞെടുക്കും.

നീ ചുറ്റിയുടുത്ത
ദാവണികൊണ്ടൊരു  
തിരയടങ്ങാക്കടൽ
വരച്ചുതീർക്കും.

പുഴയായ്
തെളിനീരായ്
ശാന്തമായൊഴുക്കായ്
നിന്റെ പേരിനെ
ഞാനൊരു കവിതയിൽ
പരിഭാഷപ്പെടുത്തും.

വരിയൊടുക്കം   
നീ ചിറകുകുടഞ്ഞ്
പോകുന്നേരമാണ് 
വരച്ചുതീരാതെ   
വിറകൊണ്ട വിരലാൽ
ഞാനെന്നെയിരുട്ടെന്ന്
ഒപ്പു ചാർത്തുക.

ഞാനപ്പോളാണ്
നോവുപാടത്തിന്റെ
അതിർത്തി വകഞ്ഞ്
വിണ്ടു കീറിയ കാലിന്   
ഒരു തുള്ളി വെള്ളമെന്ന്
കിതച്ചോടുന്നൊരു
യാത്രയായ് മാറുക.

---------------------------------------------------