2018, നവംബർ 19, തിങ്കളാഴ്‌ച

പെയ്തൊഴിയാതൊരു കടലിന്നും

മേശമേൽ
എഴുത്തിനായ്
നിവർത്തിയിട്ടിരിക്കുന്ന
കാടിന്റെ വരയുള്ള
വിരിമേൽ
എന്റേതല്ലാത്ത
വളപ്പൊട്ടുകൾ.

ചില്ലുപാത്രത്തിൽ
ഞാനറിയാത്ത
ഏതോ ഒരു നാട്ടിലെ
വസന്തത്തിന്റെ
നിറങ്ങൾ.

ചെയ്തു തീരാത്ത
ഒരു യാത്രയെ
തീവണ്ടിച്ചക്രങ്ങളിൽ
തിരിച്ചും മറിച്ചുമെഴുതി
മതിവരാതെ
നിശ്ചലതയെന്ന വാക്ക്.

നിറഞ്ഞിട്ടും
നിറഞ്ഞില്ലെന്നൊരു
കടൽപ്പേച്ചിൽ
ഉരുൾപൊട്ടുന്നു
വായനയുടെ
നിലാത്തുരുത്ത്.

കരിവളകളായ്
നുറുങ്ങിയും
കാശിത്തുമ്പയായ്
വാടിയും
കണ്ണിൽ കാർകൊണ്ട്
വഴി കാണാതെ
ഇരുണ്ടും
പരാജിതയെന്ന്
മുദ്ര കുത്തി
ഞാനെന്നിൽ നിന്ന്
നാടുകടത്തപ്പെട്ടവൾ.

_______________________