2024, ഒക്‌ടോബർ 13, ഞായറാഴ്‌ച

 
ജനാലകളോട് 
അടഞ്ഞുകിടക്കുന്നതിൽ
നീ പലവട്ടം പരിഭവിച്ചിട്ടുണ്ടാവും 
വാതിൽ കടന്നെത്തിയിരുന്ന 
കാൽപ്പെരുമാറ്റത്തിനായി 
കാത്തുകിടന്ന് മടുത്തിട്ടുമുണ്ടാവും 
കൈയെത്തും ദൂരത്ത് 
മിണ്ടാതിരിക്കുന്ന റേഡിയോ 
ചത്തുപോയോ'യെന്ന് 
ആധിപിടിച്ച് മരവിച്ചിട്ടുണ്ടാവുമെന്ന് 
അകലെയൊരിടത്ത് 
പലവുരു ഞാനോർത്തു കിടന്നു 
നേര്.
മഴയും കാറ്റും കിളികളും 
വന്നുപോകുന്നത് കാണാനാവാതെ
സമയസൂചികളിൽ കണ്ണുംനട്ട് 
കിടന്നിട്ടുണ്ടാവും,എന്നെപ്പോലെ 
എന്നിട്ടും
നീ'യൊട്ടും മാറിയിട്ടില്ല 
കരയുകയാണെന്നെനിക്കറിയാം 
സന്തോഷവും സങ്കടവും 
ഒരേ പാത്രത്തിലൊരുമിച്ച്
പാകപ്പെട്ടാലെന്നപോലെ.

തോർത്തുമുണ്ട് 
തലയിൽനിന്നഴിച്ച് തോളത്തിട്ട്
ഉച്ചിയിൽ രാസ്നാദിപ്പൊടി തടവി  
നെറ്റിയിൽ ചുവന്നൊരു
 വട്ടമൊപ്പിക്കുന്നതിനിടയിൽ 
കണ്ണാടി വിസ്തരിച്ചൊന്നു ചിരിച്ചു 
ഞാനവളോട് ചോദിച്ചു 
എന്നെക്കണ്ടാൽ 
അടുക്കള പെറ്റതാന്ന് തോന്നോ..?
(ഇന്നലെ വായിച്ച കവിതേം പറഞ്ഞു....)