2024 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ഊതിവിട്ട കാറ്റ് 
ആൽമരക്കൊമ്പിൽ
തലകീഴായ് തൂങ്ങിക്കിടക്കുന്നു
ശരിയുത്തരവും കാത്ത് 
സമയമെത്തിയിരിക്കുന്നു
മറനീക്കി പുറത്തുവന്ന 
നിലാവിന്റെ തോളിൽക്കിടന്ന് 
കാറ്റ് കഥ പറയാൻ തുടങ്ങി 
നിലാവ് കാതുകൂർപ്പിച്ചു 
ഇരുട്ട് കാലടികൾക്കൊപ്പംകൂടി
ചീവീടുകളതിന്റെ ഒച്ച വിഴുങ്ങി 
കഥയുടെ അന്ത്യത്തിൽ 
ചോദ്യം പുറത്തുചാടി 
കൊന്നതോ അതോ...........?
ഇരുട്ടും ചീവീടുകളും 
ശ്വാസമടക്കി നോക്കിനിൽപാണ്
കാറ്റ് വീണ്ടും ആൽമരത്തിലേക്ക് 
ചിറകടിച്ചു തിരികെപ്പറന്ന് 
തലകീഴായി തൂങ്ങിക്കിടക്കുന്നതിന്
സാക്ഷികളാവാൻ.
(പ്രാർത്ഥനയാണ്.....)