2019, സെപ്റ്റംബർ 4, ബുധനാഴ്‌ച

വരൂ,
നമുക്കൊരു യാത്ര പോകാം
കടലുകണ്ട്,കാൽ നനച്ച്,തിരകളെണ്ണി.
കൊറിക്കാൻ ഒരു പിടി കിനാക്കൾ
പൊതിഞ്ഞെടുക്കാൻ മറക്കണ്ട.നമുക്ക്,
ചക്രവാളത്തിൽ ചാരിവെച്ചിരിക്കുന്ന
മുളയേണിയിൽ ചവിട്ടി മറുകരയെത്താം.
നടന്നു നടന്ന് ആകാശച്ചെരുവിലെത്തി
സന്ധ്യയുടെ തൊടിയിൽ നിറയേ 
പൂത്തുനിൽക്കുന്ന ചെമ്പകമരത്തിൽനിന്ന്
ഓരോ പൂവിറുത്തു മടങ്ങാം.

നീ കാണുന്നില്ലേ,
നമ്മുടെ മുറ്റങ്ങളെ നനച്ച് പൂമണവും
കൊണ്ടൊരു പുഴ! നീയാ ചന്ദ്രനെയും നക്ഷത്രങ്ങളെയും തൊട്ടുവിളിക്കാൻ
പോകണ്ട.അവർ,അവളുടെ മടിയിൽ ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു.

നീയൊരു പാട്ട് നന്നായി കുടഞ്ഞുവിരിക്ക്.
ഞാനൊരിത്തിരി നേരം മയങ്ങട്ടെ.

നോക്ക്,
ഒന്നായിരിക്കുന്നു നമ്മുടെ പുരകൾ.
ആരോ ചുവരിൽ സൂര്യനെ വരച്ചിരിക്കുന്നു.!