2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

തിരുമുറിവ്


തോറ്റുപോയ
ഒരുവളുടെ
ചരിത്രപുസ്തകം
ഒരിക്കൽക്കൂടി
മറിച്ചു നോക്കുന്നു.

കെട്ടുപിണഞ്ഞ്
ചിതറിക്കിടക്കുന്ന
ഞരമ്പുകളിൽ
ഉണങ്ങിയ ചോരക്കറ. 
അഴിഞ്ഞുലഞ്ഞ മുടിയിൽ
മഴ കുത്തിവരച്ചിട്ട 
മൺചിത്രങ്ങൾ.
ചുണ്ടുകളിൽ
കനപ്പെട്ടതെന്തോ മുട്ടി
കല്ലിച്ചതിന്റെ പാടുകൾ.
ഉറുമ്പരിച്ചിട്ടും 
എങ്ങോട്ടെന്നില്ലാതെ
നീണ്ടുപോകുന്ന നോട്ടം.
കുത്തിക്കയറിയ
മുനയുടെ പിടിയറ്റത്ത്
ഹൃദയമിരുന്നതിന്റെ ശേഷിപ്പ്.

ഉത്തരത്തിൽ നിന്ന്
ആരും തൊടാതിരുന്നിട്ടും
ഭയപ്പെട്ട്
വാലുമുറിച്ചിട്ടു പോയ
പല്ലിയുടെ നിഴൽ.

ഊതിക്കെടുത്തിയ 
റാന്തൽ വെളിച്ചത്തിൽ
തൂങ്ങിയാടുന്ന കാറ്റ്.

വായനയെ
നാളെയുടെ കൊളുത്തിൽ  
തൂക്കിയിട്ട്
രാത്രിക്കൊരു പായവിരി.

നിലാവ്
തിരി കത്തിക്കുന്നുണ്ട്.
വേണ്ട,
വായിക്കണ്ട
അവളുടെ ചരിത്രം
മറ്റൊരു ദേശം
കടത്തിക്കൊണ്ടുപ്പോയാലോ.