2019, സെപ്റ്റംബർ 10, ചൊവ്വാഴ്ച

മരണവൃത്തം

കേൾക്കാത്ത 
നനഞ്ഞ പാട്ടിന്റെ
ശവമഞ്ചവും ചുമന്ന്
ദിശയറിയാതെ
തുഴഞ്ഞുപോകുന്ന പുഴ.

അടർന്നുവീണ
മണ്ണടരുകളിൽ തൂങ്ങി
കാട്ടുപൂവിന്റെ
ചോരയൊലിക്കുന്ന
വിരൽത്തുമ്പുകൾ.

വെയിലുറങ്ങിയ
ഓർമ്മകൾ താങ്ങി
കൂനിക്കൂടിയ നിഴലിന്റെ
മാഞ്ഞൊലിച്ചുപോയ
വെളുത്ത വരകൾ.

കാറ്റഴിഞ്ഞുവീണ
ചില്ലയുടെ തുഞ്ചത്ത്
മല കയറിപ്പോയ മഴയുടെ
ഇറ്റുവീഴുന്ന തുള്ളി.

ഇനിയെത്ര ദൂരമെന്ന്
പ്രാണന്റ മിടിപ്പുകളെണ്ണി
വട്ടം വരയ്ക്കുന്നു മായ്ക്കുന്നു  
കണക്കു തെറ്റുന്ന ആഴം.