2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

നീയെന്നൊരൊച്ചയിലൂടെ

പുലരിപോൽ
വിശുദ്ധമായ്
നീ'യെന്നെഴുതി
തിരയെടുക്കാതെ
കൈമറ വെച്ച്,
നിന്നിലുയിർകൊണ്ട്
പറന്നുപൊങ്ങാൻ 
ആകാശത്തിന്
ഞാനൊരു  
ചിറകു വരയ്ക്കുന്നു.

കെടാതിരിക്കാൻ
ഉമ്മറത്തൊരു
നിലവിളക്ക്.
ഒരീയാംപാറ്റയും
പിടഞ്ഞു വീഴരുതേയെന്ന്,
ഒരു കാറ്റും
തച്ചുടയ്ക്കരുതേയെന്ന്
ശേഷമൊരു
നിറകൺ പ്രാർത്ഥന.

ഒരു മുഴം
വരികൊണ്ട്
ഒരു പുഴയെ
നീട്ടിനിവർത്തി
ഒരു കുഞ്ഞു
വരകൊണ്ടതിൽ
ഉതിർത്തിടണമൊരായിരം
പരൽമീനുകൾ.

മഴവില്ലിനെ
വാരിയെടുത്ത്
മടിയിൽക്കിടത്തി 
മുറിയാതേഴെന്നെണ്ണി
വരയായുറക്കണം.

രാവിന്റെ 
മുടിക്കെട്ടിൽ നിന്ന്
ഒരു പൂവടർത്തി
ഞാനായ പാട്ടിന്റെ 
മുടിപ്പിന്നലൊരുക്കണം.

ഇടനെഞ്ചിൽ 
കൊളുത്തി വെയ്ക്കുന്നു
നിനക്കു കണികാണാൻ
ഒരായിരം ദീപങ്ങൾ.
____________________________