2019 ഡിസംബർ 28, ശനിയാഴ്‌ച
2019 ഡിസംബർ 26, വ്യാഴാഴ്‌ച
2019 ഡിസംബർ 24, ചൊവ്വാഴ്ച
2019 ഡിസംബർ 18, ബുധനാഴ്‌ച
2019 ഡിസംബർ 17, ചൊവ്വാഴ്ച
2019 ഡിസംബർ 10, ചൊവ്വാഴ്ച
2019 ഡിസംബർ 6, വെള്ളിയാഴ്‌ച
2019 ഡിസംബർ 3, ചൊവ്വാഴ്ച
ഒന്നു മുതൽ ഒന്നു വരെ
നിലാവ് പിഴിഞ്ഞിട്ട
കാറ്റിന്റെ
നക്ഷത്രങ്ങൾ പെറുക്കി
ഇതെന്റെ രാജ്യമെന്ന്
2019 നവംബർ 30, ശനിയാഴ്‌ച
2019 നവംബർ 29, വെള്ളിയാഴ്‌ച
2019 നവംബർ 20, ബുധനാഴ്‌ച
വേരുകൾ
ഒറ്റയായും
കൂട്ടം കൂടിയും
പറന്നുവന്നിരിക്കും.
ആകാശങ്ങൾ,
കായ്കനികൾ,
കുടഞ്ഞിട്ട രാഗങ്ങൾ
അയവിറക്കി
ചുണ്ടുരുമ്മി രസിക്കും.
ആ ഒച്ചകളിൽ
അറിയാതനങ്ങുന്ന
എന്റെ വിരലുകളവർ
കൊത്തി വലിക്കും.
എന്തിനു വേണ്ടിയീ
ആയിരം നാവുകളെന്ന്
ഉറക്കെച്ചിലയ്ക്കും.
ഞാനുരുകുന്ന
കൊടും ചൂടിൽ
മേഘങ്ങൾ കറുക്കാൻ
തുടങ്ങും.
ചിറകുകൾ
കൂടുതേടി പറന്നുപോകും.
എന്റെ ചുണ്ടുകൾ
വിരിയാനും...
2019 നവംബർ 19, ചൊവ്വാഴ്ച
പാഠം 1
മുളകു മുറിച്ചിട്ട്
ഒരു കൈയകലത്തിൽ
നിൽക്കാത്തതെന്തെന്ന്,
കൈവിട്ടുപോയ തീയ്
കണ്ണു ചുവപ്പിച്ചൊരു നോട്ടം.
തുളവീണ തൊട്ടിയിലൂടെ
ഒരു വരി
ഒഴുകിപ്പോയതു കണ്ടെന്ന്
മുറ്റത്തെ
തെങ്ങോലയിലായമിട്ടാടി
ചുണ്ടുപിളർക്കുന്നോലഞ്ഞാലി.
വിശപ്പിന് കരിയാണു കൂട്ടാനെന്ന്
കണ്ണു നീറ്റുന്നു
അടുക്കളത്തിട്ടമേലിളകിയിരുന്നൊരു
പിഞ്ഞാണം.
വിരലൂർന്നു പോയിടത്ത്
ഒരു വറ്റും തടഞ്ഞില്ലെന്ന്
ചിരട്ടത്തവിയുടെയറ്റത്തിരുന്ന്
നാവു നീട്ടുന്നു പുകഞ്ഞ കവിത.
പുനർജ്ജനി
ഒരു വിളിപ്പേരിൽ
മരിച്ചത്.
ഒരു പറക്കലിന്റെ
ഉച്ചിയിൽനിന്നടർന്നു-
വീണതിനെ
സ്വയം
താങ്ങിയെടുത്ത്
ഒരിലപ്പച്ചയിലേയ്ക്ക്
കിടത്തുന്നത്,
അടഞ്ഞ വായിലൂടെ
എന്റെ മണ്ണേന്നലറി-
ക്കരഞ്ഞ്
ഒരു പിടി നനവിൽ
അലിഞ്ഞലിഞ്ഞ്
ഞാൻ മണ്ണാകുന്നത്.
2019 നവംബർ 17, ഞായറാഴ്‌ച
വേവ്
മുറിച്ചു മാറ്റപ്പെട്ട
തണലിടം
ചില്ലയെന്നാർത്ത്
മലയിറങ്ങിവരുന്ന
ഒച്ച.
അമർത്തിപ്പിടിച്ച്
കലങ്ങി മറിയുന്നു
തീണ്ടാരിനോവിലൊരു
പുഴ.
ചുമടുതാങ്ങിയെന്നു
കലമ്പിത്തളർന്ന്
വിശപ്പിറക്കിവെയ്ക്കാ-
നൊരു കിളി
അഴിച്ചു വെയ്ക്കുന്നു
ചിറക്.
നൂലു പൊട്ടിയ
ആകാശം,
വിരൽത്തുമ്പിൽ
പട്ടം പോലുലയുന്ന
ഭൂമി.
നമ്മളിൽ നിന്ന്
നിന്നെയുമെന്നെയുമഴി-
ച്ചെടുത്ത്
കൂടു മെടയുന്നിരുട്ട്.
2019 നവംബർ 16, ശനിയാഴ്‌ച
2019 നവംബർ 14, വ്യാഴാഴ്‌ച
2019 നവംബർ 10, ഞായറാഴ്‌ച
ഒന്നുപോലും
വിരിഞ്ഞിട്ടില്ലെന്ന്,
മുടിയുതിർത്തിട്ട്
വീണ്ടും മെടഞ്ഞിട്ട്
വരാന്തയിൽ
ചമ്രം പടിഞ്ഞ്,
കെട്ടുറപ്പില്ലാത്ത
ഓലപ്പുര.
ഇടയ്ക്കിടെ
മുഖം കറുപ്പിച്ചും
തോരാതെ പെയ്തും
ജലദോഷം പിടിപെട്ട
കുഞ്ഞുങ്ങളുടെ
കുറുമ്പായിരുന്നു
സന്ധ്യ വരും വരെയാ
വെളിച്ചപ്പെട്ടവൾക്ക്.
അവരെത്തുമെന്ന്,
ആട്ടിൻപറ്റങ്ങളെപ്പോലെ
മേഞ്ഞു നടന്ന്
ഇരുൾത്തടങ്ങളിൽ
പ്രകാശം വിതറുമെന്ന്,
പിറുപിറുക്കുന്നു
അങ്ങിങ്ങായി
ചിതറിക്കിടക്കുന്ന
കുന്നിമണികളും
അടച്ചും തുറന്നും
വിജാഗിരിയിളകിയ
കിനാപ്പെട്ടകവും.
അടയിരുന്നിട്ടുണ്ടാവില്ല
കുറുമ്പു പിടിച്ചവൾ.
ഊണിനെത്താൻ മറന്ന
ഉച്ചവെയിലിനോടു
കെറുവിച്ച്
പട്ടിണിയിരുന്നിട്ടുണ്ടാവും.
തൊടിയിൽ നനയുന്ന
പൈക്കളെയും
ചില്ലയിൽ മയങ്ങുന്ന
കോഴികളെയും
ഒരു തവണ പോലും
കണ്ടതായി
ഭാവിച്ചിട്ടുണ്ടാവില്ല.
ഒരുങ്ങാതെ
ആരോടും മിണ്ടാതെ
പോയിരിക്കുന്നു.
വിശ്വസിക്കാനാവില്ലവളെ.
ചിറകിനടിയിൽ
ഒതുക്കിവെച്ചിട്ടുണ്ടാവും,
അവരിലൊരാളെയും
ആകാശം കാണിക്കാതെ.
2019 നവംബർ 9, ശനിയാഴ്‌ച
മുറിവളവ്
ഭൂപടം
വരയ്ക്കുന്ന
കുട്ടീ,
മുന കൂർപ്പിച്ചു
വരയ്ക്കണം.
വര കടുത്താൽ
മുള്ളുവേലികളിൽ
വിരലുകൾ
അറ്റുപോയേക്കാം.
കാടു വരയ്ക്കരുത്.
ഏതു നിമിഷവും
മരങ്ങൾ പച്ചയോടെ
ഇറങ്ങിപ്പോയേക്കും.
മറു പുറത്ത്
ആകാശത്തിന്
അതിരുകളില്ലെന്നു
വായിച്ചത്
മായ്ച്ചു കളയണം.
കാറ്റിനോട്
മിണ്ടാൻ നിൽക്കണ്ട.
സ്നേഹത്തിനൊരേ-
യൊരു ഭാഷയെന്നവൻ
വാചാലനാകും.
പുഴ വരയ്ക്കുന്നേരം
കൈ വിറയ്ക്കരുത്.
അണക്കെട്ട്,
നിന്നെത്തൂക്കിയെടുത്ത്
കടലിനു കൊടുത്തേക്കും.
വരച്ചു തീരുമ്പോൾ
മുകളിൽ സൂര്യനെ.
താഴെ,അടിമയെന്നെഴുതി
തീയതി കുറിക്കണം.
2019 നവംബർ 8, വെള്ളിയാഴ്‌ച
ഉൾഖനനം
ജനലഴികളിൽ
കുടഞ്ഞിട്ടു പോകും
വിഷം തീണ്ടിയ
വിത്തുകൾ.
പച്ചയൊന്നെങ്കിലും
മുളയ്ക്കാനെന്നൊരു
കൂർപ്പിച്ച നോട്ടം.
തിരിഞ്ഞിറ്റു നിൽക്കും.
നിന്നെ പാറ്റിയെടുത്ത്
വെയിലാറും മുമ്പേ
വിതയ്ക്കെന്ന്.
ഒരിലയനക്കം
മുറിച്ചെടുത്ത്,
വിണ്ണാകെയളക്കുന്ന
കാറ്റിനറിയാത്തതല്ല
മണ്ണും മണ്ണിന്റെയുള്ളും.
__________________
2019 നവംബർ 7, വ്യാഴാഴ്‌ച
ദേശാടനം
പൂവിതൾ കൊണ്ട്
മിനുമിനുത്ത പരവതാനി
വിരിച്ചിട്ടിരിക്കുന്നു
പൂമ്പാറ്റകളുടെ
നാട്ടിലേയ്ക്കുള്ള വഴി.
നുള്ളിയെടുത്ത്
വലിച്ചെറിയപ്പെടുന്ന
പൂമൊട്ടുകൾ
പൂമ്പാറ്റകളായി
പുനർജനിക്കുന്ന ദ്വീപ്.
ഇവിടെയാണെന്റെ വീടെന്ന്
പലപല ദേശങ്ങളിൽ
അപമൃത്യു വരിച്ച അമ്മമാർ
ഉണ്ണികൾക്ക് തേനൂട്ടാൻ
ചില്ലവീശി പൂത്തു നിൽക്കുന്നിടം.
ഇവിടെ
പുഴയും കാറ്റും ചേർന്ന്
ഒരേ രാഗമാണാലപിക്കാറു്.
മിന്നാമിനുങ്ങുകളെ കോർത്ത
അഴകുറ്റ മഴമാലകളാണ്
ആകാശം
ഭൂമിയെ അണിയിക്കാറു്.
കരയാനറിയാത്ത ഉണ്ണികളും
ചിരിക്കുന്ന അമ്മമാരും
പാർക്കുന്നിടം.
പൂവേത്
പൂമ്പാറ്റയേതെന്നറിയാതെ
തേൻ ചുരത്തുകയാണു നെഞ്ചകം.
ഒരുറക്കം മതിയാവും
മറ്റൊരു ദേശത്തേയ്ക്കുണരാൻ.
2019 നവംബർ 3, ഞായറാഴ്‌ച
കാടിറക്കം
കര തൊട്ടു
വന്ദിക്കുമ്പോൾ
കാലുകൾ രണ്ടും
നഗ്നമായിരിക്കണമെന്ന്
ഞാനവളോടു പറഞ്ഞിരുന്നു.
കടലും കപ്പലും കപ്പിത്താനും
ഞാനായിരിക്കുമെന്നും.
കരയെത്തുംവരെ
കണ്ണുകൾ
അടഞ്ഞിരിക്കണമെന്ന്
ഓരോ തിരയിളക്കത്തിലും
ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.
കടലിന്റെ മടിയിൽ
ഭയമില്ലെന്നൊരു
കുതിർന്ന മുഖവുരയോടെ
കണ്ട നിറങ്ങളെക്കുറിച്ചും
കേട്ട കാലത്തെക്കുറിച്ചും
അവൾ വാചാലയാകുന്നു.
കറുപ്പും വെളുപ്പും
ഒന്നു തന്നെയാണെന്നും
അതുകൊണ്ട്
കാലത്തെയടയാളപ്പെടുത്താൻ
ഒരക്കം മതിയാവുമെന്നും
അവളെയൊരടക്കിപ്പിടിക്കൽ.
വെളിച്ചമിറങ്ങിവരുന്ന
നാട്ടുവഴികൾ.
പൂക്കളുടെ നിറങ്ങളും
നാഴികമണിയുടെ ശബ്ദവും
അവൾ മറന്നിരിക്കുന്നു.
വെളുത്ത ആകാശത്തിലൂടെ
പതിയെ ഇഴഞ്ഞുനീങ്ങുന്ന
കറുത്ത മേഘങ്ങൾ.
കറുപ്പും വെളുപ്പുമെന്ന്
അവളൊരു വിരൽ മടക്കി.
ആരോ മഷി തട്ടിമറിച്ചതാവാം
അക്കാണുന്ന കറുപ്പെന്നു ഞാനും.
അടുത്ത അക്കം
മുന്നിലെത്തും മുമ്പേ
കടലും
കടലിനു മീതെ കോറി വരച്ച
തിരകളും
മറഞ്ഞുപോയിരുന്നു,
ഒരു കറുത്ത പൊട്ടായ് ഞങ്ങളും.
2019 നവംബർ 1, വെള്ളിയാഴ്‌ച
ആർപ്പുവണ്ടി
വാതിൽപ്പാളിയുടെ
ഞരക്കം കേട്ട്
പിടഞ്ഞെഴുന്നേൽക്കുന്നു
ചിതറിക്കിടക്കുന്ന മുറി.
വാതിലിനപ്പുറം
തൂങ്ങിയാടുന്നു
മരിച്ചിട്ടേറെ നാളായിട്ടും
നിലംതൊടാത്ത ചിലന്തികൾ.
എഴുത്തുമേശമേൽ
എന്നോ കണ്ടെടുത്ത
കടൽച്ചിപ്പി,
തുടയ്ക്കുന്തോറും
വറ്റിത്തീരാത്ത കടൽ,
നുരയിടുന്ന തിരമാലകൾ,
നേരേ പാഞ്ഞുവരുന്ന
രജതരേഖകൾ,
മുറിഞ്ഞു പോകുന്ന
കാഴ്ച്ച ഞരമ്പ്.
വെടിപ്പാക്കലിന്റെ
ഉച്ചിയിലേയ്ക്ക്
പൊടിപറന്നുയരുന്ന
പുസ്തകം,
തനിയെ മറിയുന്ന
താളുകൾ,
ചോര പടർന്നുപടർന്ന്
മാഞ്ഞുപോയ
കറപിടിച്ച വരികൾ,
അടർന്നുവീഴുന്ന
വിരലുകൾ.
മൂന്നാം ഘട്ടം.
തലയ്ക്കു മേലേ
ഉന്നം തെറ്റാതെയുള്ള
പൊടിപിടിച്ച കാറ്റിന്റെ
അലറിത്തിരിയുന്ന
നിലവിളി.
കരിഞ്ഞു വീണ
നിശ്വാസങ്ങളുടെ
കൂമ്പാരത്തിൽ നിന്ന്
കത്തിയമർന്നില്ലാതാകുന്ന
ഞാനെന്നൊരൊച്ച.
2019 ഒക്‌ടോബർ 31, വ്യാഴാഴ്‌ച
മുറിവടയാളങ്ങളുടെ ഭൂപടം
മാറു മറയ്ക്കാൻ
വിരലുകൾ
മാത്രമായിരുന്നു
തുണയെന്ന്
തെരുവിലെ
രാത്രിയെക്കുറിച്ച്
അയലത്തെ പെൺകുട്ടി
വിറങ്ങലിക്കുമ്പോൾ
പാൽ ചുരത്തിയ
കോശങ്ങളെ
അടർത്തിയെറിഞ്ഞ്
ഞാനെന്റെ മുലകളിരുന്നിടം
വേവു മൂടി
തുറന്നു പിടിക്കുന്നു.
ഇന്നലെ മരിച്ചവന്റെ
ആത്മഹത്യാക്കുറിപ്പ്
വീണ്ടും വായിച്ച്
എഴുതാതെപോയ
വരികളോർത്ത്
ഞാനെന്റെ വിരൽത്തുമ്പ്
മുറിച്ചു മാറ്റുന്നു.
കൊലചെയ്യപ്പെട്ട
കുഞ്ഞുങ്ങളുറങ്ങുന്ന
മൺകൂനകൾക്കുമേൽ
കണ്ണീരൊഴുക്കി
കാഴ്ചയുടെ വരമ്പിൽ
കണ്ണുകൾ നഷ്ടപ്പെട്ട്
ഞാനെന്റെ കൺപോളകൾ
കത്തിക്ക് വരയുന്നു.
ഭ്രാന്തിന്റെ മുന
വീശിയെറിഞ്ഞ്
എന്തിനെന്നറിയാതെ
ചോരചീറ്റിപ്പായുന്ന
പകലിരവുകളിൽ
കനംതൂങ്ങി മരവിച്ച്
ഞാനെന്റെ തലച്ചോർ
വെട്ടി നുറുക്കുന്നു.
പേറ്റുനോവുകളുടെ
ചരിത്രത്തിൽ
മനുഷ്യനെന്ന ജീവി
ഏതോ സാങ്കല്പികകഥയിലെ
ഒരു കഥാപാത്രമായിരുന്നെന്ന്
അടുത്തകാലം തന്നെ
വായിക്കപ്പെടുമെന്ന്,
ഞാനാകെ മുറിയുന്നു.
നീയാകാശം വരയ്ക്കുന്നേരങ്ങളിലാണ് ഞാനൊരു കാടാവുക
മഴവില്ലിന്
മുന കൂർപ്പിച്ച്
വെയിലിന്റെ വേരാകെ
പച്ച വരയ്ക്കുന്നവൾ.
ഈ വാലിത്രയും
കൃത്യമായ്
മുറിച്ചതാരാവുമെന്ന്
ചിന്തിച്ചു ചിന്തിച്ച്
കാക്കത്തമ്പുരാട്ടിയായ്
കറുത്തിരുണ്ടവൾ.
ആർത്തനായെത്തുന്ന
ഉച്ചവെയിലിന്,
തണുവൊരു
മണമായ് പകർന്ന്,
മരമറിയാത്ത
ഇതളായ് വിരിഞ്ഞ്,
അത്താഴമുണ്ട്
നിറവായ് ചായുന്ന
ചാറ്റൽമഴയ്ക്ക്
ഉമ്മറത്തിടാനൊരു
പായയായ് നിവർന്ന്,
പുരയറിയാത്ത
പുഴയായുണർന്ന്,
പൂവിറുത്ത്
പൂവായ വാക്കിനെ
എന്റേതെന്റേതെന്ന്
ചേർത്തു പിടിച്ച്,
രാകി മിനുക്കിയ
നറുവരിയോട്
നിന്നോളം വരില്ല
മറ്റാരുമെനിക്കെന്ന്,
ഉയിർതൊട്ടു നനച്ച്
അകം പുറം
നിറയുന്നവൾ.
ഋതുക്കളൊന്നിലും
കൊഴിയാതെ
കനവായ്
ഉണരുന്നവളേ,
നീയില്ലയെങ്കിൽ
ഞാനൊരിലയായ്
വിണ്ണിൽ
മുളയ്ക്കുന്നതെങ്ങനെ.
2019 ഒക്‌ടോബർ 30, ബുധനാഴ്‌ച
2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച
അവൾ
നീല വരച്ച്
ചിറകു തെളിച്ച്
വഴികൾ
നിനക്കുള്ളതെന്ന്
പറത്തിവിട്ടതാണ്.
പൊരുതി ജയിച്ച
പെൺവഴികളിലൂടെ
നടത്തിയതാണ്.
തുളച്ചു കയറാൻ
രാവും പകലും
മൂർച്ച കൂട്ടുന്നുണ്ടെന്ന്
ഓർത്തതാണ്.
എന്നിട്ടും ...
പെറ്റില്ല,
മുലയൂട്ടി
പോറ്റിയത്.
നിന്നെ ഞാനെന്റെ
ഗർഭപാത്രത്തിലേയ്ക്ക്
ഉന്തിവിടുന്നു.
അടച്ചുറപ്പുള്ള മുറിയാണ്,
മുഴുത്തൊരു ഭ്രാന്ത്
തള്ളിത്തുറക്കും വരെ.
2019 ഒക്‌ടോബർ 23, ബുധനാഴ്‌ച
2019 ഒക്‌ടോബർ 21, തിങ്കളാഴ്‌ച
ഒരു തണുത്ത
വൈകുന്നേരം,
മുട്ടോളമെത്തുന്ന
അഴിച്ചിട്ട തലമുടിയിലെ
കാച്ചെണ്ണയിൽ മുങ്ങി-
മരിച്ചതാണെന്റെ പറമ്പിലെ
കൽപ്പടവിരുന്ന കുളം.
എടുത്തു കിടത്തുമ്പോൾ,
നെറ്റിയിൽ ചുവന്ന പാട്.
കൊള്ളിപോലെ ചുരുണ്ട്,
മരവിച്ച ദേഹം.
കൂടി നിന്നവർ
തമ്മിൽത്തമ്മിൽ പറഞ്ഞ്,
നെടുവീർപ്പിടുന്നുണ്ടായിരുന്നു.
തെളിനീരായിരുന്നത്രെ
കണ്ട നാൾ മുതൽ.
കരിഞ്ഞുണങ്ങിയും
വീണ്ടും തളിർത്തും
ഒരു കുഞ്ഞു തുളസിച്ചെടി
തന്നത്താൻ നനഞ്ഞ്
ഇളകിയ വെട്ടുകല്ലിനടുത്ത്
നോക്കി നിൽപ്പാണിന്നും,
ഒറ്റയ്ക്ക്.
2019 ഒക്‌ടോബർ 20, ഞായറാഴ്‌ച
2019 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച
2019 ഒക്‌ടോബർ 17, വ്യാഴാഴ്‌ച
2019 ഒക്‌ടോബർ 16, ബുധനാഴ്‌ച
കനൽപ്പാടിനിപ്പുറം
മുറിഞ്ഞുപോയ
ദേശമെന്നാണ്
അവസാനമായി
നീയെന്നോടു പറഞ്ഞത്.
വറ്റിപ്പോയ മഴ,
ദൂരെയേതോ
ഭൂഖണ്ഡത്തിലേയ്ക്ക്
വഴിവെട്ടിത്തെളിച്ച്
ഒഴുകിപ്പോയ
കാടിന്റെ പച്ച,
തിരികെയെത്താത്ത
കിളിയൊച്ചകൾ,
കാറ്റെത്തിനോക്കാത്ത
തണലിടങ്ങൾ,
മേലാകെ തുളവീണ
ആകാശനീല,
കലിതുള്ളി വിറയ്ക്കുന്ന
കടൽ വിരലുകൾ.
അപ്പോൾ,
തോറ്റുപോയൊരു
ദേശവാസിയുടെ
പരാജയകാരണങ്ങൾ
ഒന്നൊന്നായി
ചികഞ്ഞെടുത്ത്
നിലയില്ലാത്തൊരു
കുഴിവെട്ടി,
ഞാനെന്നെയതിൽ
കനൽ കോരിയിട്ട്
മൂടുന്ന നേരം.
കറുത്തിരുണ്ട
രാത്രിയുടെ
ഗർഭത്തിനുള്ളിൽ
നമ്മളാരെന്ന ചോദ്യത്തിൽ
തല പുകച്ചിരിക്കുന്ന
നിലാവ്.
നമ്മൾ
വാക്കും മണവുമാകാതെ
പിരിഞ്ഞവർ.
ഒരു പൈദാഹത്തിലും
നിറയാതെ പോയ
ഒരു തുടം വെള്ളം.
'നമ്മൾ,
തോറ്റുപോയൊരു ജനത.'
2019 ഒക്‌ടോബർ 15, ചൊവ്വാഴ്ച
2019 ഒക്‌ടോബർ 13, ഞായറാഴ്‌ച
2019 ഒക്‌ടോബർ 12, ശനിയാഴ്‌ച
വരവർണ്ണ
പതിവുപോലെ
നമ്മളിന്നും
വരയ്ക്കാനിരിക്കുന്നു.
വെള്ള,
മഞ്ഞ,ചുവപ്പ്
നിരത്തി വെച്ച്
നീ തൂവൽ കുടയുന്നു.
കാടും പുഴയും വാനവും
എങ്ങനെയാണ്
പച്ചയും നീലയുമില്ലാതെയെന്ന്
ഞാൻ
നോക്കിയിരിക്കുന്നു.
എന്റെ പുഴ
ഉണരുന്നതിനുമുമ്പേ
നിന്റെ കടൽ
തിരയിളക്കുന്നു.
എന്റെ പച്ചയിൽ
ഒരില തളിർക്കുമ്പോൾ
നിന്റെ മരക്കൊമ്പ്
ഒരൂഞ്ഞാൽ കെട്ടുന്നു.
ഞാനെന്റെ പുഴയെ
വാരിയെടുത്ത്
ദാവണിയാക്കുമ്പോൾ
നീയൊരു വിണ്‍മണ്ഡലം
വിരിച്ചിടുന്നു.
നമ്മൾ,
കറുത്ത പൊട്ടുകളായ്
നീലയിലേക്ക് ചിറകടിക്കുന്നു.
2019 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച
വഴിമുട്ടിയ
യാത്രയുടെ
കാലടികൾക്കുള്ളിൽ
ഞെരിഞ്ഞമരുന്ന
മണൽത്തരികളുടെ
ഞരക്കം.
ഉറങ്ങാത്ത
വഴിവിളക്കിനെ
പൊതിഞ്ഞ്
ഈയാംപാറ്റകളുടെ
കൂട്ടക്കരച്ചിൽ.
പേരു പതിഞ്ഞ
ദേശത്തിന്റെ
ഉൾവഴിയിൽ നിന്ന്
നീക്കം ചെയ്യപ്പെട്ട
കാലുകൾ,
കുഴി കുത്തി
നട്ടുവെയ്ക്കുന്നു
ഇരുട്ടിന്റെ വിരലുകൾ.
മുളച്ചുവരും,
നിശബ്ദതയുടെ
പുറംതോടു പൊട്ടാത്ത
ഒരൊറ്റക്കാൽപ്പച്ച.
2019 ഒക്‌ടോബർ 8, ചൊവ്വാഴ്ച
നീ/ ഞാനല്ലാത്തതെല്ലാം പിന്നെ ഞാനും.
നമ്മൾ
ജീവപര്യന്തം
ശിക്ഷിക്കപ്പെട്ട തടവുകാർ.
രണ്ടു ദേശങ്ങളിൽ നിന്നെത്തി
ഒരു മതിലിനിരുപുറം നിന്ന്
ശ്വാസവേഗംകൊണ്ട്
കണ്ടെടുക്കപ്പെടുന്നവർ.
നിനക്ക് കടലിന്റെ
ആഴമെന്ന്,
എനിക്ക് ആകാശത്തിന്റെ
നീലിമയെന്ന്,
അകം പുറമൊന്നായ
നമ്മളെന്ന കവിതയായ്
വായിക്കപ്പെടാൻ
വാക്കു തേടുന്നവർ.
ഞാനൊരുക്കുന്നു തടം
നീ നനയ്ക്കുന്നു വെയിൽ
നമുക്കു മണമുണ്ണാൻ
ഒരു തികഞ്ഞ പൂവ്.
മഞ്ഞുതുള്ളി തൊട്ട്
നിനക്കെന്നെയും
സാന്ധ്യമേഘം തൊട്ട്
എനിക്കു നിന്നെയും
വരച്ചു വെയ്ക്കാനൊരു
പുഴയുടെ കാൻവാസ്
നിവർത്തിവെയ്ക്കുന്നു
മഴവിൽ വിരലുകൾ.
കിഴക്കുനിന്നൊരു
നിറതൂവൽ,
ആകാശവിത്തുമായ്
പറന്നെത്തുന്നതു കാത്ത്
കണ്ണുകൾക്കടയിരിക്കുന്ന,
പരോൾ കൊതിക്കാത്ത
രണ്ടു തടവുകാർ.
_______________________________
2019 ഒക്‌ടോബർ 7, തിങ്കളാഴ്‌ച
യാത്രിക
നക്ഷത്രപ്പൂക്കളെ
അടരാതിറുക്കാൻ
ചന്ദ്രനെ പാകി
ആകാശതൈയൊന്ന്
മുളപ്പിച്ചെടുക്കുന്നു.
അവിടെ
മഞ്ഞു മെഴുകിയ
തിണ്ണയുള്ളൊരു
തൂവൽ മേഞ്ഞ വീട്.
കുളിരു പുതച്ചുനിന്ന്
കാറ്റു മെതിക്കുന്ന മുറ്റം.
ഞാനിതാ പൂത്തെന്ന്
ചുവന്നു തുടുത്ത്
നിറചിരിയായി ചില്ലകൾ.
ശരറാന്തൽ
നന്നായി തുടച്ചുമിനുക്കി
തിരി കത്തിക്കുന്ന
മിന്നാമിനുങ്ങുകൾ.
നിലാക്കുരുക്കിട്ട്
ഊഞ്ഞാൽ കെട്ടുന്ന
മേഘക്കിടാത്തികൾ.
ആയത്തിലാടെന്ന്
പാട്ട് കുടഞ്ഞിട്ട്
കൂട്ടംതെറ്റാതെ പറവകൾ.
ഒരുനാൾ
താഴേമുറ്റത്തു കണ്ടേക്കും
പൂമ്പൊടികളുടെ
കളമെഴുത്ത്.
അന്ന്
നീയെന്നു തൊട്ട്
ഞാനെന്നെണ്ണി
ഊഞ്ഞാലുറങ്ങുന്ന
ചില്ല ചായ്ച്ചു ചായ്‌ച്ച്
നമ്മളിറങ്ങും
വെളിച്ചം തൊട്ടെടുത്ത്
കണ്ണെഴുതാൻ.
2019 ഒക്‌ടോബർ 6, ഞായറാഴ്‌ച
2019 ഒക്‌ടോബർ 5, ശനിയാഴ്‌ച
2019 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച
ഓർമ്മയില
ഇലപ്പച്ചകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന
മഞ്ഞുതുള്ളികൾ.
കുരുത്തക്കേടിന്റെ വിരലുകളായ്
അവരെ ഉതിർത്തിട്ടുപോകുന്ന
ചുരം കയറിവരുന്ന കാറ്റ്.
താഴെ,മണ്ണിന്റെ ചുണ്ടുകൾ പോലെ
വിടരുന്ന കരിയിലകൾ.
അവർ മീട്ടുന്ന അഭൗമമായ സംഗീതം.
കേട്ടതിൽവെച്ചേറ്റവും മോഹനം.
ഏതു ലിപിയിലെയേതക്ഷരങ്ങളടുക്കി
അതിനെ ചിട്ടപ്പെടുത്തുമെന്നറിയാതെ
ഭ്രാന്തമായ ഒരാനന്ദത്തിൽ ഞാനില്ലാതായ
നിമിഷങ്ങൾ.
ചില്ലകളിൽ കലമ്പൽ കൂട്ടുന്ന കുഞ്ഞു
കിളികൾ.
ഞെട്ടിയെഴുന്നേറ്റു തിരക്കിന്റെ
ജനലഴികൾക്കുള്ളിലേയ്ക്ക്.കൂടെ
അരിച്ചിറങ്ങി,അകത്തേയ്ക്കു വന്ന്
തൊട്ടുരുമ്മിനിൽക്കുന്ന തണുപ്പ്.
മണ്ണോട് ചെവിചേർത്തിരുന്ന്,പ്രകൃതിയും
പ്രണയവും രണ്ടെല്ലെന്ന് എഴുതിനിറച്ച
പുലർവേളകൾ.
പറന്നുചെന്ന് കൂട്ടിക്കൊണ്ടു വരാറുണ്ട്. മഞ്ഞുപെയ്യാത്ത എന്റെ നേരങ്ങളിൽ
നിറഞ്ഞുപെയ്യാൻ.
നഷ്ടപ്പെടുമ്പൊഴും കണ്ടെടുക്കുമ്പൊഴും
നിന്നിലെന്താണിത്രയും ഈർപ്പമെന്ന്
കൈക്കുള്ളിൽ നനയുന്നു ഒരു വെളുത്ത
തൂവാല.